എന്‍റെ നാട്ടിലെ പക്ഷികള്‍: Lonchura punctulata
Showing posts with label Lonchura punctulata. Show all posts
Showing posts with label Lonchura punctulata. Show all posts

Monday, March 19, 2018

ചുട്ടിയാറ്റ

ചുട്ടിയാറ്റ

Scaly Breasted Munia

ശാസ്ത്രീയ നാമം

 Lonchura punctulata         



ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം Animalia 
ഫൈലം Chordata
ക്ലാസ്സ്‌ Aves
നിര Passeriformes    
കുടുംബം Estrildidae
ജനുസ്സ് Lonchura
വർഗ്ഗം L. punctulata



ആറ്റകൾ(Munia) എന്ന വിഭാഗത്തിൽ പെട്ട ഒരു പക്ഷിയാണ് ചുട്ടിയാറ്റ. ഇരട്ടത്തലച്ചിയുടെ പകുതി വലുപ്പം മാത്രമുള്ള ഈ പക്ഷികൾ കേരളത്തിൽ സർവ്വ സാധാരണമാണ്.


ചുട്ടിയാറ്റ

പുൽവിത്തുകൾ മുഖ്യ ആഹാരമാക്കുന്ന ഇവ കൂട്ടമായി കാണപ്പെടുന്നു. പത്തെണ്ണം മുതൽ ഇരുനൂറ് വരെ അംഗസംഖ്യ ഉള്ള കൂട്ടങ്ങൾ കാണപ്പെടാറുണ്ട്.

ശരീരഘടന


ശരീരം ആകെ ചെമ്പിച്ച തവിട്ട് നിറമാണ്. തലയുടെ മുൻഭാഗം, താടി, തൊണ്ട തുടങ്ങിയ ഭാഗങ്ങളിൽ കടുത്ത ചെമ്പിച്ച തവിട്ട് നിറം കാണപ്പെടുന്നു. മാറിടവും ദേഹത്തിന്റെ പാർശ്വഭാഗങ്ങളും വെള്ള നിറം ആയിരിക്കും . ഈ ഭാഗങ്ങളിൽ ചെതുമ്പൽ അടയാളങ്ങൾ കാണാം. ഉദരത്തിന്റെ താഴ്ഭാഗത്ത് നടുവിൽ ഈ അടയാളങ്ങൾ ഇല്ല.



കൊക്ക് തടിച്ചതും കുറിയതുമാണ്. വശത്തു നിന്ന് നോക്കുമ്പോൾ ഒരു സമഭുജത്രികോണം പോലിരിക്കും. കടുപ്പമുള്ള വിത്ത് തിന്നുവാനുള്ള അനുകൂലനം ആണിത്. 


പൂവനും പിടയും തമ്മിൽ കാഴ്ചയ്ക്ക് വ്യത്യാസം ഇല്ല. പ്രജനനം കഴിഞ്ഞാൽ പൂവനും പിടയും കുഞ്ഞുങ്ങളും തവിട്ട് നിറത്തിലായിരിക്കും. എന്നാൽ കുഞ്ഞുങ്ങൾക്ക് ചെതുമ്പൽ അടയാളങ്ങൾ കാണാറില്ല.

ആഹാരരീതി


ചാമ പോലുള്ള ധാന്യങ്ങൾ ആണ് പ്രധാന ആഹാരം. ചെറുധാന്യങ്ങൾ മൂത്ത് തുടങ്ങിയാൽ ഈ പക്ഷികളെ ധാരാളം കാണാം. ചാമയും മറ്റും കൊല്ലത്തിലൊരിക്കൽ എട്ടുപത്തു ദിവസത്തേക്ക് മാത്രമേ ഇവയ്ക്കു കിട്ടുകയുള്ളൂ. മറ്റു കാലത്തെല്ലാം ഇവ പുല്ലിന്റെ വിത്ത് തിന്നാണ് ജീവിക്കുന്നത്. ഇങ്ങനെ പുൽവിത്തും തേടി നടക്കുന്ന ചുട്ടിയാറ്റകളെ മഴക്കാലത്ത്‌ ധാരാളം കാണാം. ഇവ തിന്നു നശിപ്പിക്കുന്ന പുൽവിത്തൊന്നും പാടത്ത് വീണു കളയായി തീരാത്തതുതന്നെ കൃഷിക്കാരന് വളരെ ഉപകാരമായിരിക്കും.


ചുട്ടിയാറ്റയുടെ ശബ്ദം

മാത്രമല്ല ഈ പക്ഷികൾ അവയുടെ കുഞ്ഞുങ്ങൾക്ക്‌ തുള്ളൻ മുതലായ ക്ഷുദ്രജീവികളെ തന്നെയാണ് ആഹരിക്കാനായി കൊടുക്കുന്നത്. കൃഷിക്കാരൻറെ ബദ്ധവൈരികളായ ചെറുപ്രാണികളുടെ എണ്ണം കുറക്കാൻ ചുട്ടിയാറ്റകൾ സഹായിക്കുന്നുണ്ട്.

പ്രജനനം


ചുട്ടിയാറ്റ മഴക്കാലത്ത്‌ കൂട് കെട്ടുന്നു. ആറ്റകൾ എല്ലാം തന്നെ ഒരേ പൊലെ ആണ് കൂട് കെട്ടാറ്. നേരിയ പുൽത്തണ്ടുകൾ ശേഖരിച്ചു മെടഞ്ഞു പന്ത് പോലെയുള്ള കൂടാക്കും. പ്രവേശനദ്വാരം ഒരുവശത്താണ് ഉണ്ടാവുക. കൂടുകൾ മിക്കവാറും മുൾചെടികളിലായതിനാൽ അവയെ ഉപദ്രവിക്കാൻ ശത്രുക്കൾ ചുരുക്കമാണ്. ഇതറിഞ്ഞാകാം ചുട്ടിയാറ്റ കൂട് മറച്ചുവയ്ക്കുവാൻ ഒരു ഉദ്യമവും നടത്താത്തത്. കൂട് കെട്ടുവാൻ ഉപയോഗിച്ച പുല്ലുകൾ വളരെ വേഗം ഉണങ്ങി ഇളംമഞ്ഞ നിറമാകുന്നതിനാൽ ഇവയുടെ കൂടുകൾ കാണാൻ പ്രയാസമില്ല.



ഓരോ തവണയും ചുട്ടിയാറ്റ 5 മുതൽ 8 വരെ മുട്ടകളിടും. തൂവെള്ളയായ മുട്ടകൾ സുമാറ് ഏളയുടെത് പോലിരിക്കും. ആണും പെണ്ണും ചേക്കിരിക്കുന്നത് കൂട്ടിൽ തന്നെയാണ്. 14 ദിവസം കൊണ്ട് മുട്ടകൾ വിരിയും. ഏകദേശം മൂന്ന് ആഴ്ചകൾ കൊണ്ട് കുഞ്ഞുങ്ങൾ പറക്കമുറ്റും. കുഞ്ഞുങ്ങൾ വലുതായ ശേഷവും കുറെക്കാലത്തേക്ക് മുതിർന്ന പക്ഷികളെല്ലാം രാത്രി കൂട്ടിൽത്തന്നെയാണ് കിടന്നുറങ്ങുക.

ആവാസമേഖല


ചുട്ടിയാറ്റ സാധാരണയായി ചെറു കൂട്ടങ്ങൾ ആയാണ് കാണുക. നാല് മുതൽ നൂറോ ഇരുനൂറോ ഉള്ള കൂട്ടങ്ങൾ ഉണ്ടാകും. പാടങ്ങളിലും , നദികൾക്കോ, തടാകങ്ങൾക്കോ സമീപത്തുള്ള പുൽപ്രദേശങ്ങളിലും ചുട്ടിയാറ്റയെ ധാരാളം കാണാം.



പാക്കിസ്ഥാൻ പഞ്ചാബിൽ തുടങ്ങി ഇന്ത്യയിൽ ഹിമാലയൻ മേഖലകളിലും സഹ്യപർവത മേഖലകളിലും കിഴക്ക്, വടക്ക് കിഴക്കൻ മേഖലകളിലും , ശ്രീലങ്ക , ബർമ, ഇന്തോചൈന, ചൈനയുടെ തെക്കൻ പ്രദേശങ്ങൾ, മലേഷ്യ, ഫിലിപ്പൈൻസ് , ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ താമസക്കാരായ ചുട്ടിയാറ്റകൾ ഇപ്പോൾ ഓസ്ട്രേലിയ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലും കണ്ടുവരുന്നതായി പറയപ്പെടുന്നു.




കഴിഞ്ഞ 30 ദിവസങ്ങളിൽ കൂടുതൽ വായിക്കപ്പെട്ടവ...