എന്‍റെ നാട്ടിലെ പക്ഷികള്‍: 2017

Friday, December 15, 2017

നാട്ടുവേലിത്തത്ത

Green Bee Eater

ശാസ്ത്രീയ നാമം

 Merops orientalis            



ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം Animalia
ഫൈലം Chordata
ക്ലാസ്സ്‌ Aves
നിര Coraciiformes
കുടുംബം Meropidae
ജനുസ്സ് Merops
വർഗ്ഗം M. orientalis
ഉപവർഗ്ഗം M. o. orientalis

കേരളത്തിലെ നാട്ടിൻപുറങ്ങളിൽ സാധാരണയായി കാണപ്പെടുന്ന വർണ ശബളിമയാർന്ന ഒരിനം പക്ഷിയാണ് നാട്ടുവേലിത്തത്ത.


നാട്ടുവേലിത്തത്ത


വയലേലകൾ, വാഴത്തോപ്പുകൾ, തുറസായ സ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിലെ അല്പം പൊക്കമുള്ള കുറ്റികൾ, വേലികൾ, വൈദ്യുതിക്കമ്പികൾ എന്നിവിടങ്ങളിൽ മിക്കവാറും ഇവയെ കണ്ടെത്താൻ കഴിയും. നാട്ടുവേലിത്തത്തയെന്ന പേരുതന്നെ അവയുടെ ഈ സ്വഭാവത്തെ കുറിക്കുന്നതാണ്.

ശരീരഘടന 

പരമാവധി 16 മുതൽ18 സെ.മീ. വരെ നീളം വെക്കുന്ന, തത്തയേക്കാളും വലിപ്പം കുറഞ്ഞതും കുരുവിയേക്കാളും അല്പം വലിപ്പം കൂടിയതുമായ ഈ കിളിയുടെ പുറമാകെ നല്ല പച്ചനിറമാണ്. പച്ചനിറത്തിലും പേരിലും മാത്രമാണ് ഇവക്ക് നാട്ടുതത്തകളുമായി സാദൃശ്യമുള്ളത്. പ്രകാശം പതിക്കുമ്പോൾ പച്ച തൂവലുകൾ തിളങ്ങുന്നതായി തോന്നും.

 

ചുണ്ട് മുതൽ കഴുത്ത് വരെ തലയുടെ മുകളിൽ ചെങ്കല്ലിന്റെ നിറമാണുണ്ടാവുക. തലയിലെ നിറത്തിനു തൊട്ടുതാഴെ കൊക്കിൽ നിന്ന് തുടങ്ങി കണ്ണ് എഴുതിയതുപോലെ കറുത്ത പാടുണ്ടാവും. നീണ്ടുകൂർത്ത കൊക്ക് ഭക്ഷ്യപദാർത്ഥങ്ങൾ കൊത്തിയെടുക്കാൻ പര്യാപ്തമാണ്. മുഖത്തിന്റെ വശത്തുകൂടിയും കൊക്കിന്റെ കീഴ്ഭാഗത്തും  മിന്നുന്ന നീലനിറമാണുണ്ടാവുക. വയറുഭാഗത്ത് കഴുത്തിനടിയിൽ ശരീരവും തലയും തമ്മിൽ കറുത്തവരകൊണ്ട് വേർതിരിച്ചിരിക്കും. വാലിലെ തൂവലുകളിൽ ഏറ്റവും മധ്യത്തിൽ രണ്ട് തൂവലുകൾ കമ്പി പോലെ നീണ്ടിരിക്കും. വിടർത്തിയ ചിറകിനടിയിൽ തവിട്ടുനിറം കാണാം. ആൺ പെൺ കിളികൾ തമ്മിൽ പ്രകടമായ വ്യത്യാസം ഇല്ലെന്നുതന്നെ പറയാം. ഈ കിളികൾക്ക് പൊടിമണ്ണിൽ കുളിക്കുന്ന സ്വഭാവം ഉണ്ട്.


ആഹാരരീതി

പ്രാണിപിടിയൻ വിഭാഗത്തിൽ പെടുന്ന ഈ കിളികളുടെ ഭക്ഷണം വിവിധ പ്രാണികളാണ്. ഈച്ചകൾ, തുമ്പികൾ, പച്ചക്കുതിരകൾ,പാറ്റകൾ എന്നിവയെ സാധാരണ ഭക്ഷണമാക്കുന്നത് കാണാം. വായുവിൽ അതിവേഗം പറക്കാനുള്ള കഴിവും ദിശമാറ്റാനുള്ള കഴിവും ഭക്ഷണം സമ്പാദിക്കുന്നതിന് ഇവക്ക് സഹായകരമാകുന്നു.


നാട്ടുവേലിത്തയുടെ ശബ്ദം 

വ്യോമാഭ്യാസപ്രകടനങ്ങൾ മെയ്‌വഴക്കത്തോടു കൂടി ചെയ്ത് ഇരപിടിക്കുവാൻ ഇവക്കുള്ള കഴിവ് അസാധാരണമാണ്. ഇരിക്കുന്ന സ്ഥലങ്ങളിൽ നിന്നും പറന്നു പൊങ്ങി ഇരയേയും കൊണ്ട് അതിവേഗം തിരിച്ചുവന്നിരിക്കുന്ന സ്വഭാവം കാണാം. കൊക്കിലാക്കുന്ന ഇര വലുതെങ്കിൽ അവയെ ഏതെങ്കിലും വസ്തുക്കളിൽ അടിച്ചുകൊന്നാണ് ഭക്ഷിക്കുക.

പ്രജനനം

ജനുവരി മുതൽ മെയ് വരെയാണ് പൊതുവേ പ്രത്യുത്പാദന കാലം. വരമ്പുകളിലും തിട്ടകളിലും മൺഭിത്തികളിലും തുരക്കുന്ന നീണ്ട മാളങ്ങളിലാണിവ മുട്ടയിടുന്നത്. ആൺപക്ഷിയും പെൺപക്ഷിയും ഒന്നിച്ചാണ് കൂടുണ്ടാക്കുന്നത്. അഞ്ചടി വെളുത്ത മൂന്നു മുതൽ അഞ്ചുവരെ ഗോളാകൃതിയുള്ള മുട്ടകളാണുണ്ടാവുക. ഇക്കാലങ്ങളിൽ പാമ്പും അതുപോലുള്ള മറ്റുജീവികളും ഇവയെ ആക്രമിക്കാറുണ്ട്. 


അല്പം മുതിർന്ന കുഞ്ഞുങ്ങൾ പറക്കാനുള്ള പഠനം തുടങ്ങുന്നു. കുഞ്ഞുങ്ങൾക്ക് നീണ്ട കമ്പിത്തൂവൽ ഉണ്ടാകാറില്ല. അടയിരിക്കുന്ന പക്ഷികൾക്കും ഈ കമ്പിത്തൂവൽ ഉണ്ടാകില്ലെന്നു പറയപ്പെടുന്നു. മൂന്ന് നാല് ആഴ്ചകൾ കൊണ്ട് പറക്കാൻ പ്രാപ്തരാകുന്ന കുഞ്ഞുങ്ങൾ സ്വയം പിരിഞ്ഞുപോകുന്നു.

വെളിമ്പ്രദേശങ്ങൾ മനുഷ്യർ കൈയ്യേറി കെട്ടിടങ്ങൾ വെയ്ക്കുന്നതോടെ ഇവയ്ക്ക് സ്ഥാനം നഷ്ടപ്പെടുന്നു. മുട്ടയായിരിക്കുമ്പോൾ തൊട്ട് പറക്കമുറ്റുന്നതുവരെയുള്ള സമയവും ഇവയിൽ ഭൂരിഭാഗവും അതിജീവിക്കാറില്ല. പറക്കമുറ്റിയാൽ പിന്നെ അത്ര ഭീഷണിയില്ലെന്നു പറയാം.

ആവാസമേഖല 

വിശാലമായ വെളിമ്പ്രദേശങ്ങളിലും കുറ്റിക്കാട് പ്രദേശങ്ങളിലും ഇവയെ ഒരു പോലെ കാണാം. വരണ്ട പ്രദേശങ്ങളിലും ജലസമൃദ്ധമായ പ്രദേശങ്ങളിലും ഒരു പോലെ ഇവ വിഹരിക്കുന്നു.
വെളിമ്പ്രദേശങ്ങളാണ് താത്പര്യം എങ്കിലും 6000 അടി ഉയരത്തിലുള്ള ഹിമാലയൻ പ്രദേശങ്ങളിൽ വരെയും ഇവയെ കണ്ടിട്ടുണ്ട്. മഴക്കാലത്ത് ഇവ മഴ കുറഞ്ഞ പ്രദേശത്തേക്കും തണുപ്പ് കാലത്ത് ചൂടുള്ള പ്രദേശങ്ങളിലേക്കും നീങ്ങുന്നതായി കണ്ടിട്ടുണ്ട്.




ഇന്ത്യയിലെമ്പാടും നാട്ടുവേലിത്തത്തകളെ കാണാം. അടുത്ത ബന്ധുക്കൾ ലോകമെങ്ങുമുണ്ട്. ആഫ്രിക്ക മുതൽ കിഴക്കൻ ഏഷ്യ വരെ ഇവയുടെ വിവിധ ഉപവിഭാഗങ്ങളെ കാണാം. M. o. orientalis എന്ന ഉപവിഭാഗമാണ് കേരളത്തിൽ കാണപ്പെടുന്നത്.




Saturday, December 9, 2017

വലിയ വേലിത്തത്ത


Blue Tailed Bee Eater

ശാസ്ത്രീയ നാമം

Merops philippinus



ശാസ്ത്രീയ വർഗ്ഗീകരണം

സാമ്രാജ്യം Animalia
ഫൈലം Chordata
ക്ലാസ്സ്‌ Aves
നിര Coraciiformes
കുടുംബം Meropidae
ജനുസ്സ് Merops
വർഗ്ഗം M. philippinus

വർണശബളമായ മെലിഞ്ഞ ശരീരത്തോടുകൂടിയ വേലിത്തത്ത എന്ന ചെറുപക്ഷി വർഗ്ഗത്തിലെ കേരളത്തിൽ കാണപ്പെടുന്ന വലിപ്പം കൂടിയ വിഭാഗമാണ്‌ വലിയ വേലിത്തത്ത എന്നറിയപ്പെടുന്നത്. 

വലിയ വേലിത്തത്ത

നാട്ടുവേലിത്തത്തയേക്കാൾ വലിപ്പം കൂടിയ ഇവ ദേശാടന സ്വഭാവം കാണിക്കുന്ന ഒരു പക്ഷിയാണ്.


ശരീരഘടന 


പരമാവധി 23 - 26 സെ.മീ. നീളം എത്തുന്ന ശരീരത്തിന് 
പ്രധാനമായും പച്ച നിറമാണ്‌. അരയ്ക്കു താഴെ വാലുൾപ്പടെ കടും നീല നിറം. താടിയും തൊണ്ടയും മഞ്ഞയോടടുത്ത തവിട്ടു നിറം. അതിനു താഴ്‌ഭാഗം ഇളം പച്ചയോ നീലയോ കലർന്ന മഞ്ഞ നിറം ആയിരിക്കും. 

 

വാലിൻറെ മദ്ധ്യത്തിൽ നീളം കൂടിയ കമ്പിത്തൂവലുകൾ  കാണാം. കൊക്കുകൾ കറുത്തതാണ്. കൊക്കുമുതൽ കണ്ണിലൂടെ കടന്നു പോകുന്ന കറുത്ത പട്ടയുണ്ട്. അതിനു താഴെ നീലനിറത്തിൽ ഒരു വര കാണാം. കൊക്കിനു താഴെയായി താടി മഞ്ഞ നിറമാണ്. കാലുകൾ ചെറുതാണ്. അത് മണ്ണിൽ നടക്കാൻ ചേരുന്ന വിധത്തിൽ ഉള്ളതല്ല. ആൺ പെൺ പക്ഷികൾ തമ്മിൽ പ്രകടമായ വ്യത്യാസങ്ങൾ ഇല്ല.


സ്വഭാവം


എപ്പോഴും വേലികളിലും കമ്പികളിലും നേരിയ കമ്പുകളിലും ഇരിക്കുന്നതായാണ് ഇവയെ കാണപ്പെടുന്നത്. അങ്ങനെ സ്ഥിരമായി കാണപ്പെടുന്നതിനാൽ ചില ഭാഗങ്ങളിൽ കമ്പിത്തത്ത എന്നും വേലിത്തത്ത എന്നും വിളിക്കാറുണ്ട്. വളരെ ചെറിയ കാലുകളായതിനാൽ ഇവയ്ക്ക് നിലത്തിറങ്ങാനോ ഇരതേടാനോ ഉള്ള അവസരം ഇല്ല എന്ന് തന്നെ പറയാം 

വലിയ വേലിത്തത്തയുടെ ശബ്ദം. 


പ്രജനനം


ഏപ്രിൽ മെയ് മാസങ്ങളിലാണ് വലിയ വേലിത്തത്തയുടെ പ്രജനനകാലം. മൺതിട്ടകളിൽ ആണ് പൂവനും പിടയും ചേർന്ന് മാളം ഉണ്ടാക്കുന്നത്. രണ്ട് മീറ്റർ വരെ നീളത്തിൽ മാളം ഉണ്ടാക്കി 5 മുതൽ 7 വരെ മുട്ടകളിടുന്നു. കൂട്ടമായി അടുത്തടുത്തായി ധാരാളം മാളങ്ങളുണ്ടാക്കും.



മുട്ട വിരിഞ്ഞ് പറക്കാൻ പ്രായം ആവുന്നത് വരെയുള്ള ഇവയുടെ ജീവിതം ധാരാളം ഭീഷണികൾ നേരിടുന്നതാണ്. പറക്കമുറ്റിയാൽ സാധാരണയായി ഭീഷണികൾ നേരിടുന്നില്ല. 

6.2 വർഷം വരെയാണ് ഈ പക്ഷിയുടെ ആയുർദൈർഘ്യം.

ഉത്തര- മദ്ധ്യ ഭാരതത്തിലും പാകിസ്താനിലുമാണ് ഇവ പ്രധാനമായും പ്രജനനം നടത്തുന്നത്. കേരളത്തിൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത കാങ്കോൽ എന്ന സ്ഥലത്ത് വേലിതത്തകളുടെ ഒരു പ്രജനനകേന്ദ്രം കണ്ടെത്തിയിരുന്നു. പൂഴി പ്രദേശത്ത് മണ്ണ് നീക്കി രൂപപ്പെട്ട കുഴിയുടെ വശങ്ങളിലെ മൺതിട്ടയിൽ നിർമിക്കപ്പെട്ട നിരവധി കൂടുകൾ ഇവിടെ കണ്ടെത്തിയിരുന്നു. എന്നാൽ ഇപ്പോൾ അത് മുഴുവനായും മനുഷ്യരാൽ നശിപ്പിക്കപ്പെട്ടിരിക്കുന്നു.


ആഹാരരീതി 


നാകമോഹൻ പക്ഷികളെ പോലെ പറന്നാണ് ഇര തേടുന്നത്. പ്രാണികൾ, കീടങ്ങൾ, തുമ്പികൾ, പൂമ്പാറ്റകൾ, കടന്നലുകൾ, തേനീച്ചകൾ എന്നിവ ഭക്ഷണമാണ്. ഇരിക്കുന്ന കമ്പിൽ നിന്ന് പറന്ന് ചെന്ന് വായുവിൽ അഭ്യാസം ചെയ്ത് ഇരയെ കൊക്കിലാക്കി പറന്ന് മിക്കവാറും പുറപ്പെട്ട കൊമ്പിലേക്ക് തന്നെ തിരിച്ചു ചെന്ന് കൊക്കിലുള്ള ഇരയെ അകത്താകും. ഇരയ്ക്ക് വലിപ്പം കൂടുതലാണെങ്കിൽ അല്ലെങ്കിൽ കട്ടി കൂടിയ പുറന്തോട് ഉള്ള പ്രാണി ആണെങ്കിൽ വിഴുങ്ങാൻ പറ്റിയില്ലെങ്കിൽ കൊമ്പിലടിച്ച് കൊന്ന ശേഷം ഭക്ഷിക്കും.



ആവാസമേഖല 


വെളിമ്പ്രദേശങ്ങളാണ് വലിയ വേലിത്തത്തക്ക് പ്രിയം. കൂടുതലായും ജലാശയങ്ങളുടെ സമീപപ്രദേശങ്ങളിലാണ് കണ്ടുവരുന്നത്. 

 

ഹിമാലയത്തിൻറെ താഴ്‌വാരം മുതൽ ശ്രീലങ്ക വരെയും ഇന്തോചൈന മുതൽ ന്യൂഗിനി വരെയും ഈ വിഭാഗം പക്ഷികൾ കണ്ടുവരുന്നു. ഉത്തര, മദ്ധ്യ, വടക്ക് കിഴക്കൻ ഭാരതത്തിലും മ്യാൻമാർ, ലാവോസ്, വിയറ്റ്നാം, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളുടെ ഉത്തരമേഖലയിലുമാണ് ഇവ പ്രധാനമായും പ്രജനനം നടത്തുന്നത്. 

സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയുള്ള കാലത്തു മാത്രമേ കേരളത്തിൽ ഈ പക്ഷിയെ കാണാറുള്ളു. ഏപ്രിൽ മാസത്തോടെ ഇവ പ്രജനനാർത്ഥം വടക്കേ ഇന്ത്യയിലേക്കു പോകുന്നു.


മറ്റ് ഭാഷകളിൽ


Arabic: وروار أزرق الذيل
Assamese: জিঞাখাটী
Bengali: নীললেজ সুইচোরা
Bulgarian: Синьоопашат пчелояд
Burmese: ပုစဉ်းထိုးမြီးပြာ
Catalan: Abellerol cuablau
Chinese: 栗喉蜂虎
Danish: Blåhalet biæder
Dutch: Blauwstaartbijeneter
French: Guêpier à queue d'azur
German: Blauschwanzspint
Hindi: बडा पतरिंगा
Hungarian: Kékfarkú gyurgyalag
Indonesian: Kirik-kirik laut
Italian: Gruccione codazzurra
Kannada: ನೀಲಿಬಾಲದ ಕಳ್ಳಿಪೀರ
Malay: Berek-berek Zaitun Asia
Marathi: निळ्या शेपटीचा पाणपोपट
Nepali: नीलपुच्छ्रे मुरलीचरा
Persian: زنبورخوار دم‌آبی
Polish: Żołna modrosterna
Portuguese: Abelharuco-de-cauda-azul
Romanian: Prigorie cu coadă albastră
Russian: Синехвостая щурка
Sinhalese: නිල්පෙඳ බිඟුහරයා
Spanish: Abejaruco coliazul
Swedish: Blåstjärtad biätare
Tamil: நீலவால் பஞ்சுருட்டான்
Thai: นกจาบคาหัวเขียว
Ukrainian: Бджолоїдка синьохвоста
Vietnamese: Trảu ngực nâu
Welsh: Gwenynysor cynffonlas

Wednesday, November 29, 2017

വേലിത്തത്തകൾ

Bee Eaters

ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം               Animalia
ഫൈലം Chordata
ക്ലാസ്സ് ‌Aves
നിര
Coraciiformes       
കുടുംബം Meropidae

കേരളത്തിൽ മിക്കവാറും പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു പക്ഷി വിഭാഗം ആണ് വേലിത്തത്തകൾ.  
ആഫ്രിക്കയിലും അറേബ്യൻ രാജ്യങ്ങളിലും തെക്ക് കിഴക്കൻ, കിഴക്കൻ ഏഷ്യയിലും ആണ് ഇവയെ കാണുന്നത്. നിറത്തിൽ തത്തയോട് സാദൃശ്യമുള്ളതും എന്നാൽ വലിപ്പം കുറഞ്ഞതുമായ പക്ഷികളായ ഇവയെ കമ്പിത്തത്ത എന്നും വിളിക്കാറുണ്ട്. മനോഹരമായ നിറങ്ങളിൽ കണ്ട് വരുന്ന ഈ പക്ഷികളിൽ ചില വിഭാഗങ്ങൾക്ക് വാലറ്റം കൂർത്ത കമ്പിത്തൂവൽ കാണാം. കൊക്കുകൾ നീണ്ട് കൂർത്തിരിക്കും. പാറ്റകളും തുമ്പികളും മറ്റുമാണ് ഭക്ഷണം. വായുവിൽ പറന്ന് പ്രാണികളെ കൊക്കിൽ പിടിച്ച് ഭക്ഷിക്കുന്ന രീതിയാണ് ഇവയ്ക്ക്.

ഇവയുടെ കാൽ വളരെ കുറിയതും കമ്പികളിലും ചുള്ളികളിലും മാത്രം പിടിച്ചിരിക്കാൻ സഹായിക്കുന്നവയാകയാൽ നിലത്തിറങ്ങാതെ മിക്കവാറും വേലികളിലും ഇലയില്ലാത്ത മരച്ചില്ലകളിലും മാത്രമേ കാണാറുള്ളൂ. അതിനാലാണ്‌ വേലിത്തത്ത എന്ന പേര് ഈ വർഗ്ഗത്തിന് ലഭിച്ചത്.


നാലിനം വേലിത്തത്തകളെയാണ് കേരളത്തിൽ കണ്ടുവരുന്നത്. അതിൽത്തന്നെ രണ്ടിനങ്ങളാണ് ഏറെ സാധാരണം. 

നാട്ടുവേലിത്തത്ത (Asian Green Bee-eater)
                          
തത്തയേക്കാളും വലിപ്പം കുറഞ്ഞതും കുരുവിയേക്കാളും അല്പം വലിപ്പം കൂടിയതുമായ ഈ കിളിയുടെ പുറമാകെ നല്ല പച്ചനിറമാണ്. പച്ചനിറത്തിലും പേരിലും മാത്രമാണ് ഇവക്ക് നാട്ടുതത്തകളുമായി സാദൃശ്യമുള്ളത്. പ്രകാശം പതിക്കുമ്പോൾ പച്ച തൂവലുകൾ തിളങ്ങുന്നതായി തോന്നും. ചുണ്ട് മുതൽ കഴുത്ത് വരെ തലയുടെ മുകളിൽ ചെങ്കല്ലിൻറെ നിറമാണുണ്ടാവുക. തലയിലെ നിറത്തിനു തൊട്ടുതാഴെ കൊക്കിൽ നിന്ന് തുടങ്ങി കണ്ണ് എഴുതിയതുപോലെ കറുത്ത പാടുണ്ടാവും. നീണ്ടുകൂർത്ത കൊക്ക് ഭക്ഷ്യപദാർത്ഥങ്ങൾ കൊത്തിയെടുക്കാൻ പര്യാപ്തമാണ്. മുഖത്തിൻറെ  വശത്തുകൂടിയും കൊക്കിൻറെ കീഴ്ഭാഗത്തും  മിന്നുന്ന നീലനിറമാണുണ്ടാവുക. വയറുഭാഗത്ത് കഴുത്തിനടിയിൽ ശരീരവും തലയും തമ്മിൽ കറുത്തവരകൊണ്ട് വേർതിരിച്ചിരിക്കും. 


നാട്ടുവേലിത്തത്ത

വിടർത്തിയ ചിറകിനടിയിൽ തവിട്ടുനിറം കാണാം. വാലിലെ തൂവലുകളിൽ ഏറ്റവും മധ്യത്തിൽ രണ്ട് തൂവലുകൾ കമ്പി പോലെ നീണ്ടിരിക്കും. വർഷത്തിൽ ഒരിക്കൽ ഈ തൂവലുകൾ കൊഴിഞ്ഞു പോവുകയും വീണ്ടും അല്പകാലത്തിനകം മുളച്ചു വരികയും  ചെയ്യാറുണ്ട്. 

വലിയ വേലിത്തത്ത (Blue-tailed Bee-eater)

                          
നാട്ടുവേലിത്തത്തയെക്കാൾ വലിപ്പം കൂടിയവയാണ് വലിയ വേലിത്തത്തകൾ. പരമാവധി 23 - 26 സെ.മീ. നീളം എത്തുന്ന ശരീരത്തിന് പ്രധാനമായും പച്ച നിറമാണ്‌. അരയ്ക്കു താഴെ വാലുൾപ്പടെ കടും നീല നിറം. താടിയും തൊണ്ടയും മഞ്ഞയോടടുത്ത തവിട്ടു നിറം. അതിനു താഴ്‌ഭാഗം ഇളം പച്ചയോ നീലയോ കലർന്ന മഞ്ഞ നിറമോ ആയിരിക്കും. വാലിൻറെ മദ്ധ്യത്തിൽ നീളം കൂടിയ കമ്പിത്തൂവലുകൾ  കാണാം. കൊക്കുകൾ കറുത്തതാണ്. കൊക്കുമുതൽ കണ്ണിലൂടെ കടന്നു പോകുന്ന കറുത്ത പട്ടയുണ്ട്. അതിനു താഴെ നീലനിറത്തിൽ ഒരു വര കാണാം. കൊക്കിനു താഴെയായി താടി മഞ്ഞ നിറമാണ്. കാലുകൾ ചെറുതാണ്. അത് മണ്ണിൽ നടക്കാൻ ചേരുന്ന വിധത്തിൽ ഉള്ളതല്ല. 

വലിയ വേലിത്തത്ത

വടക്കേ ഇന്ത്യയിൽ പ്രജനനത്തിന് ശേഷം സെപ്റ്റംബർ മാസം മുതൽ കേരളത്തിൽ കാണപ്പെടുന്ന ഈ പക്ഷി ഏപ്രിൽ ആകുന്നതോടെ പ്രജനനത്തിനായി വടക്കേ ഇന്ത്യയിലേക്കു പോകും. 
                          
ഈ രണ്ട് പക്ഷികൾക്ക് കേരളത്തിൽ പുറമേ ചെന്തലയൻ വേലിത്തത്ത (Chestnut-headed Bee-eater), കാട്ടുവേലിത്തത്ത (Blue Bearded Bee-eater) എന്നീ വേലിത്തത്തകളെയും അപൂർവമായി കണ്ടു വരാറുണ്ട്. 



ചെന്തലയൻ വേലിത്തത്ത ദക്ഷിണേന്ത്യൻ കാടുകളിൽ സാധാരണയായി കാണപ്പെടുന്നു എങ്കിലും മഴക്കാലത്ത് നാട്ടിൻപുറത്തേക്ക് സഞ്ചരിക്കാറുണ്ട്. കാട്ടുവേലിത്തത്ത സാധാരണയായി കാട്ടുപ്രദേശങ്ങളിൽ മാത്രമേ കാണാറുള്ളൂ. മറ്റു വേലിത്തത്തകളിൽ നിന്നിവ രണ്ടിനെയും വ്യത്യസ്തമാക്കുന്ന പ്രത്യേകത ഇവയ്ക്ക് വാലിൽ കമ്പിത്തൂവലില്ല എന്നതാണ്‌. 




Thursday, November 23, 2017

നാകമോഹൻ

Indian Paradise Flycatcher

ശാസ്ത്രീയ നാമം

Terpsiphone paradisi



ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം Animalia
ഫൈലം Chordata
ക്ലാസ്സ്‌ Aves
നിര
 Passeriformes
കുടുംബം Monarchidae
ജനുസ്സ് Terpsiphone
വർഗ്ഗം T. paradisi
ഉപവർഗ്ഗം T. p. paradisi


"നാകമോഹൻ" എന്ന പേര് അന്വർത്ഥമാക്കുന്ന സൗന്ദര്യത്തിനുടമയായ പക്ഷിയാണ് നാകമോഹൻ. ഒരു വെള്ളപ്പട്ട് പറന്ന് പോകുന്നത് പോലെ മനോഹരമായ കാഴ്ചയാണ് ആൺ നാകമോഹൻ പക്ഷികളുടെ പറക്കൽ. ഇവയെ ഇന്ത്യൻ റോക്കറ്റ് ബേഡ് എന്ന് ഇംഗ്ലീഷുകാർ വിളിച്ചത് ഈ രൂപം കണ്ടാണ്. ആൺ പക്ഷികൾ രണ്ട് വകദേദങ്ങളിൽ കാണപ്പെടാറുണ്ട്. വെള്ളയും തവിട്ടും.

നാകമോഹൻ ( വെള്ള - White Morph ) - പൂർണ വളർച്ച എത്തിയ ആൺകിളി

ഏഷ്യയിൽ പല രാജ്യങ്ങളിലും കണ്ടുവരുന്ന ഈ പക്ഷി ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിൽ തണുപ്പ് കാലത്തിൻറെ ആരംഭത്തോടെ എത്തി മഴക്കാലം തുടങ്ങും മുൻപ് മടങ്ങുകയും ചെയ്യുന്നു.

മധ്യപ്രദേശിൻറെ സംസ്ഥാന പക്ഷിയാണ് നാകമോഹൻ.

ശരീരഘടന


മനോഹരമായ തൂവലുകളോടുകൂടിയ നാകമോഹൻ ആൺകിളികൾ രണ്ട് വർണങ്ങളിൽ കാണപ്പെടുന്നു. പ്രധാനമായും വെള്ളയും പ്രധാനമായും തവിട്ടും വർണത്തിലുള്ളവയാണിവ. അപൂർവമായി തവിട്ടിൽ വെള്ള കലർന്ന കിളികളെയും കാണാറുണ്ട്. രണ്ട് വിഭാഗത്തിനും തിളങ്ങുന്ന കറുപ്പ് വർണ്ണത്തിലുള്ള തലയാണ്. തലയിൽ മുകളിലേക്ക് പൊങ്ങി നിൽക്കുന്ന ശിഖ കാണാം. കണ്ണിനു ചുറ്റും ഇളം നീല നിറത്തിലുള്ള ഒരു വലയം ഉണ്ടാകും. തലയിലെ കറുപ്പ് നിറം കഴുത്ത് വരെ കാണാം. ഇത് കഴുത്തിന് ശേഷം കൃത്യമായ ഒരു അതിർത്തി പോലെ അവസാനിക്കുന്നു.

നാകമോഹൻ ( തവിട്ട് - Rufous Morph ) - പൂർണ്ണ വളർച്ച നേടിയ ആൺകിളി

വെള്ള വർണ്ണത്തിലുള്ള വിഭാഗത്തിന് കഴുത്തിന് താഴെ മുതൽ പൂർണമായും വെള്ളയും കറുപ്പും നിറമാണ്. എന്നാൽ തവിട്ട് വിഭാഗത്തിന് തവിട്ടും കറുപ്പും കൂടാതെ മങ്ങിയ വെള്ളയും കാണാം.  പൂർണവളർച്ചയെത്തിയ ആൺപക്ഷിക്ക് വാലുകളിൽ മനോഹരമായ നീണ്ട നാടകൾ പോലുള്ള തൂവലുകൾ കാണാം. 18 മുതൽ 20 വരെ സെ.മീ. നീളം വരുന്ന ശരീരം ഉള്ള ആൺകിളിക്ക് അതിന് പുറമെ 20 മുതൽ 30 സെ.മീ വരെ നീളം വരുന്ന താഴോട്ട് തൂങ്ങി നിൽക്കുന്ന ഈ രണ്ട് തൂവലുകൾ പക്ഷിയുടെ നിറം അനുസരിച്ച് വെള്ളയോ തവിട്ടോ ആയിരിക്കും. വെള്ള നിറത്തിലുള്ള പക്ഷികളുടെ ചിറകുകളിലും വാലിലും കറുപ്പ് നിറത്തിലുള്ള വരകൾ കാണാം. അവയുടെ നെഞ്ചും വയറും ചിറകുകളും വെള്ള നിറത്തിൽ തന്നെ ആയിരിക്കും. എന്നാൽ തവിട്ട് നിറത്തിലുള്ള വിഭാഗത്തിലെ പക്ഷികളുടെ ചിറകുകളും വാലും  ചെമ്പ് കലർന്ന തവിട്ടാണെങ്കിലും .അടിഭാഗത്ത് കഴുത്തിന് താഴെ നെഞ്ച് മുതൽ ഗുദം വരെ മങ്ങിയ വെള്ള നിറമാണ്.

20 സെ.മീ. വരെ മാത്രം നീളം വരുന്ന പെൺപക്ഷികൾ തവിട്ട് വിഭാഗത്തിലെ കാണുന്നുള്ളൂ.  ഇവയുടെയും തല കറുപ്പ് നിറത്തിലാണെങ്കിലും കഴുത്ത് ചാരനിറത്തിലാണ് കാണുക. തലയിലെ ശിഖ പെൺകിളിയിലും കാണാം. ആൺകിളികൾക്കുള്ളത് പോലെ കണ്ണിനുചുറ്റും നീലനിറത്തിലുള്ള വലയത്തിന് പകരം കറുപ്പ് വലയം കാണുന്നു. 

 
നാകമോഹൻ - പെൺകിളി

ആൺകിളിയെപോലെ തലയിൽ നിന്ന് കഴുത്ത് വരെയുള്ള കറുപ്പ് നിറം ഒരു കൃത്യമായ അതിർത്തിയിൽ വെച്ച് അവസാനിക്കുന്നതിന് പകരം ചുറ്റിലുമായി ചാരനിറത്തിലേക്ക് മാറുന്നതായാണ് കാണുന്നത്. പുറം ഭാഗത്ത് ഇവക്ക് കഴുത്തിന് താഴെ നിന്ന് തവിട്ട് നിറം ആരംഭിക്കുന്നു. ചിറകുകളും വാലും തവിട്ട് നിറത്തിൽ ആണെങ്കിലും വാൽ ആൺകിളിയെ പോലെ നീളമുള്ളതല്ല. അടിഭാഗത്ത് കൊക്ക് മുതൽ കഴുത്തിലെ ചാരനിറം നെഞ്ചിലെ മങ്ങിയ വെള്ള നിറത്തിലേക്ക്‌ ലയിക്കുന്നു. അവിടെ നിന്നെ താഴേക്ക് വയറും ഗുദം വരെയും വെള്ളനിറത്തിലാണ്.

16 മുതൽ 22 ഗ്രാം വരെ ഭാരം ഉണ്ടാകാറുള്ള നാകമോഹൻ പക്ഷികൾക്ക്  86 മുതൽ 92 സെ.മീ. വരെ ചിറകറ്റങ്ങൾ തമ്മിൽ അകലം ഉണ്ടാകും. ചാരനിറത്തിലുള്ള ചെറിയ കാലുകളും കറുത്തനിറത്തിലുള്ള അഗ്രം ചെറുതായി വളഞ്ഞ കൊക്കും ആണ്. കണ്ണുകൾ കറുപ്പ് നിറത്തിലാണ്.

ഒറ്റനോട്ടത്തിൽ പെൺകിളിയെപോലെ തോന്നിക്കുന്ന  പ്രായപൂർത്തി ആവാത്ത ആൺകിളികൾക്ക് നീണ്ടവാലുകൾ കാണുകയില്ല. എന്നാൽ കണ്ണിനുചുറ്റും നീലവളയവും കഴുത്ത് വരെയുള്ള തിളങ്ങുന്ന കറുപ്പ് നിറവും കാണാം. 


രണ്ട് മുതൽ മൂന്ന് വരെ വർഷം പ്രായം ആകുമ്പോഴാണ് ആൺകിളിക്ക് നീണ്ട വാലുകൾ ഉണ്ടാവാൻ തുടങ്ങുന്നത്. പ്രായപൂർത്തിയാവുന്ന മുറയ്ക്ക് ആൺകിളിക്ക് അതിൻറെ ശരിയായ നിറവും ലഭിക്കുന്നു.

നാകമോഹൻ - ആൺകിളി (പൂർണ വളർച്ച എത്തുന്നതിന് മുൻപ്)

സ്വഭാവം


സദാ ഉല്ലാസവാനായി കൊമ്പുകളിൽ നിന്ന് കൊമ്പുകളിലേക്ക് ചാടികൊണ്ടും ചിലച്ചുകൊണ്ടും കാണപ്പെടുന്ന ഈ പക്ഷിക്ക് നല്ല വേഗതയിൽ പറക്കാനും കഴിവുണ്ട്. 


സാധാരണയായി തറയിൽ ഇറങ്ങുന്നതായി കാണാറില്ല. എന്നാൽ വിശ്രമിക്കുന്ന കൊമ്പിൽ നിന്ന് ഇടക്കിടെ കുളങ്ങളിലും മറ്റും പറന്ന് വീണ് കുളിക്കുന്നതായി കാണാം. ഇവയുടെ കുളി രസകരമായ ഒരു കാഴ്ചയാണ്. ജലാശയത്തിൻറെ തൊട്ടടുത്ത ചില്ലയിൽ ഇരുന്നു അതിവേഗം ജലോപരിതലത്തിലേക്ക് കൂപ്പുകുത്തി ശരീരത്തിൻറെ അടിഭാഗം വെള്ളത്തിൽ ഉരച്ച് തിരികെ മുകളിലേക്ക് പറന്നുയരും. തിരികെ പറന്ന് ആദ്യം ഇരുന്ന കൊമ്പിൽ തന്നെ മിക്കവാറും എത്തും. കൊക്കുകൊണ്ട് തൂവലുകൾ കൊത്തും. വീണ്ടും കൂപ്പുകുത്തും. ഇത് പല തവണ ആവർത്തിക്കാറുണ്ട്.

ഒരുതരം പരുക്കൻ ശബ്ദമാണിവ സാധാരണയായി ഉണ്ടാക്കുന്നത്. തുടർച്ചയായി ചിലക്കുന്നതാണ് ഇവയുടെ സ്വഭാവം.

 നാകമോഹൻറെ  ശബ്ദം.

 മുകളിലേക്ക്


ആഹാരരീതി

 

നാകമോഹൻ ഒരു പ്രാണിപിടിയൻ പക്ഷിയാണ്. പറക്കുന്ന കീടങ്ങൾ, തുമ്പികൾ, ശലഭങ്ങൾ, മഴപ്പാറ്റ, പച്ചത്തുള്ളൻ, ചീവീട്, വെട്ടുക്കിളി തുടങ്ങിയവയാണ് ഇവയുടെ പ്രധാനഭക്ഷണം. ഇടതൂർന്ന നിൽക്കുന്ന മരക്കൊമ്പിൽ ഇരുന്ന ചുറ്റുപാടും നിരീക്ഷിക്കുന്ന ഈ പക്ഷി ഒരു ഇരയെ  കണ്ടുപിടിച്ചാൽ അതിനുനേരെ പറന്നടുത്ത് ഇരയെ കൊക്കിലാക്കിയ ശേഷം സാധാരണയായി തിരികെ പറന്ന് പുറപ്പെട്ട കൊമ്പിൽ തന്നെ ചെന്ന് ഇരുന്ന് വിശ്രമിക്കും. സാധാരണയായി നിലത്ത് ഇറങ്ങാറോ ഇര തേടാറോ ഇല്ല.

  

പ്രജനനം

 

മാർച്ച് മുതൽ ആഗസ്ത് വരെയാണ് വിവിധ മേഖലകളിൽ നാകമോഹൻറെ പ്രജനന കാലം. ഒരു പ്രജനനകാലത്ത് ഒരു ഇണയെ മാത്രം ഇവ സ്വീകരിക്കുന്നു. ഇണക്കിളികൾ ഒന്നിച്ചാണ് കൂട് നിർമിക്കുന്നത്. ചെറിയ മരത്തിൻറെ കൊമ്പിനെ അഗ്രത്തിലെ കുമ്പിളിൽ നിർമിക്കുന്ന കപ്പിൻറെ രൂപത്തിലുള്ള കൂട്, പുല്ലും നാരുകളും ചിലന്തി വലയും മറ്റും കൊണ്ട് നിർമിക്കപ്പെടുന്നതാണ്. 3 മുതൽ 5 വരെ ബ്രൗൺ പുള്ളികളുള്ള ഇളം പിങ്ക് നിറത്തിലുള്ള മുട്ടകൾ ഇടുന്നു. ഇണകൾ മാറിമാറി അടയിരിക്കും. 21 മുതൽ 24 വരെ ദിവസങ്ങൾ കൊണ്ട് മുട്ട വിരിയുന്നു. കുഞ്ഞുങ്ങളെ തീറ്റിക്കുന്നത് ഇണക്കിളികൾ ഒന്നിച്ചാണ് ചെയ്യുന്നത്. 9 മുതൽ 12 ദിവസങ്ങൾ കൊണ്ട് കുഞ്ഞുങ്ങൾ പറക്കമുറ്റും.

5.8 വർഷം വരെയാണ് നാകമോഹൻറെ ശരാശരി ആയുർദൈർഘ്യം.

5,500 അടി വരെ ഉയരത്തിലുള്ള ഹിമാലയൻ മേഖലകളിൽ വരെ ഇവ കൂട് കെട്ടിയിട്ടുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ആവാസമേഖല


മരങ്ങൾ നിറഞ്ഞ പ്രദേശങ്ങളാണ് നാകമോഹൻറെ ഇഷ്ട ആവാസമേഖല. കൂടാതെ മുളങ്കാടുകളും ഇലപൊഴിയും കാടുകളും മരങ്ങൾ നിറഞ്ഞ പറമ്പുകളും കുറ്റിക്കാടുകളും ഇവയ്ക്ക് പ്രിയമാണ്. എന്നാലും കാടുകളെ കൂടുതലായി ആശ്രയിക്കുന്ന ഇനം അല്ല ഇവ. സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്റർ വരെ ഉയർന്ന പ്രദേശങ്ങളിൽ ഇവ കണ്ടുവരാറുണ്ട്.

ദേശാടനസ്വഭാവം പ്രകടമായി ഉള്ള ഒരു പക്ഷിയാണ് നാകമോഹൻ. ശരത്കാലം ഭൂമധ്യരേഖാ പ്രദേശത്തിനടുത്താണ് ഇവ ചെലവഴിക്കുന്നത്. പ്രജനനകാലം ഇവ വടക്ക് ദിശയിലേക്ക് നീങ്ങുന്നു. എന്നാൽ തെക്കെ ഇന്ത്യയിലും ശ്രീലങ്കയിലും സ്ഥിരതാമസമാക്കിയ വിഭാഗങ്ങളും ഉണ്ട്. ഇവ ഉത്തരേന്ത്യയിൽ നിന്ന് ദേശാടനം ചെയ്ത് എത്തുന്ന നാകമോഹൻ പക്ഷികളുമായി സങ്കലനം നടക്കാറുമുണ്ടെന്ന് പറയപ്പെടുന്നു.


മധ്യേഷ്യയിലെ കസാഖ്സ്ഥാൻ മുതൽ താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, പടിഞ്ഞാറൻ ചൈന, അഫ്‌ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇന്ത്യ, ബംഗ്ളാദേശ്, ഭൂട്ടാൻ, ശ്രീലങ്ക, നേപ്പാൾ, മ്യാൻമർ  വരെയുള്ള രാജ്യങ്ങളിൽ നാകമോഹൻ പക്ഷികളെ കാണുന്നു.

ഹിമാലയൻ പാരഡൈസ് ഫ്ളൈകാച്ചർ എന്ന് വിളിക്കപ്പെടുന്ന T. p. leucogaster എന്ന ഉപവിഭാഗം കസാഖ്സ്ഥാൻ, താജിക്ക്സ്ഥാൻ, തുർക്ക്മെനിസ്ഥാൻ, പടിഞ്ഞാറൻ ചൈന, അഫ്ഘാനിസ്ഥാൻ, പാക്കിസ്ഥാൻ,  വടക്കൻ ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളിൽ കാണുന്നു. ശരത്കാലത്ത് ഇവ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കൻ ഭാഗങ്ങൾ സന്ദർശിക്കുകയും വസന്തത്തിൽ പ്രജനനമേഖലകളിലേക്ക് മടങ്ങുകയും ചെയ്യുന്നു. മധ്യേന്ത്യയിലും തെക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങളിലും ബംഗ്ലാദേശ്, മ്യാൻമർ എന്നീ രാജ്യങ്ങളിലും കാണുന്ന ഉപവിഭാഗം ആണ് T. p. paradisi. കൂടാതെ ഇവ ശ്രീലങ്കയിൽ ശരത്കാലത്ത് സന്ദർശകരായി എത്താറുണ്ട്. T. p. ceylonensis എന്ന വിഭാഗം ശ്രീലങ്കയിൽ കാണപ്പെടുന്നു. ഇവ ദേശാടനസ്വഭാവം കാണിക്കാറില്ല. ഇവയെ സിലോൺ ഫ്ളൈ കാച്ചർ എന്ന് വിളിക്കാറുണ്ട്.

മറ്റ് ഭാഷകളിൽ 


Afrikaans: Indiese paradysvlieëvangen
Arabic: خطاف الذباب الفردوسي الهندي
Assamese: বাৰীসুন্দৰী
Belarusian: Індыйскі райскі манарх
Bengali: শাহ-বুলবুল
Bulgarian: Азиатска райска мухоловка
Catalan: monarca del paradís asiàtic
Chinese: 印缅寿带
Croatian: Indijski monarh
Czech: lejskovec rajský
Danish: Asiatisk Paradismonark
Dutch: Indiase Paradijsmonarch
Esperanto: Hinda paradiza monarko
Finnish: paratiisimonarkki
French: Tchitrec de paradis
Frisian: Yndyske paradysmonarch
Galician: Monarca rabilongo do paraíso
German: Hainparadiesschnäpper
Greek: Παραδεισoμυγoχάφτης
Gujarati: દૂધરાજ
Hungarian: berki paradicsom-légyvadász
Icelandic: Indíagrípur
Indonesian: Seriwang india
Irish: Cuilire parrthais Áiseach
Italian: Pigliamosche del paradiso indiano
Japanese: カワリサンコウチョウ
Kannada: ಬಾಲದಂಡೆ ಹಕ್ಕಿ
Kashmiri: دۄدٕ رازٕ
kazakh: Жұмақ шыбыншы
Korean: 북방긴꼬리딱새
Latvian: Āzijas paradīzes mušķērājs
Lithuanian: azijinė rojinė musinukė
Malay: Sambar ekor panjang
Marathi: स्वर्गीय नर्तक
Nepali: स्वर्गचरी
Norwegian: Gallaparadismonark
Persian: مگس‌گیر بهشتی هندی
Polish: muchodławka rajska
Portuguese: monarca-indiano
Rhaeto-Romance: Monarc dal paradis da l’India
Romanian: Muscarul paradisului indian
Russian: Райская мухоловка
Serbian: Indijska rajska muharica
Sinhalese: සිවුරු හොරා
Slovak: vípkar rajský
Slovenian: Azijski pisani muhar
Spanish: Monarca del paraíso indio
Swedish: indisk paradismonark
Tamil: அரசவால் ஈபிடிப்பான்
Thai: นกแซวสวรรค์
Turkish: Hindistan cennetsinekkapanı
Ukrainian: монарх-довгохвіст азійський
Uzbek: Dumparast
Vietnamese: Terpsiphone paradisi
Welsh: Brenin paradwys India




Saturday, November 18, 2017

എൻറെ നാട്ടിലെ പക്ഷികൾ...

                   ഈ ശരത്കാലത്ത് രാവിലെ എഴുന്നേറ്റ വങ്കണ മരത്തിൻറെ ചില്ലകളിൽ കലപില കൂട്ടുന്ന കിളികളെ നോക്കുക. അവയുടെ ശബ്ദം കേൾക്കുക. ഈ രംഗം ആസ്വദിക്കുന്ന മാത്രയിൽ നിങ്ങൾ ഒരു പക്ഷി നിരീക്ഷകനാവുകയാണ് എന്ന് തെറ്റിദ്ധരിക്കരുത്. പക്ഷെ നിശ്ചയമായും നിങ്ങൾ ആ വഴിയിലേക്ക് കാൽ എടുത്ത് വെച്ച് കഴിഞ്ഞു എന്ന് സധൈര്യം പറയാം. ഇനി നിങ്ങളുടെ താല്പര്യങ്ങൾക്കല്ലാതെ മറ്റൊന്നിനും അതിൽ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കാൻ കഴിയില്ല. കാരണം നിങ്ങൾക്കതിന് ഉന്നതമായ സർവകലാശാല ശാസ്ത്രപഠനത്തിന്റെ പിൻബലം ആവശ്യമില്ല. വില കൂടിയ ഉപകരണങ്ങളുടെ പിന്തുണ വേണ്ട. വിശകലനങ്ങളുടെ വ്യാഖ്യാനങ്ങളുടെ വിലയിരുത്തലിൻറെ സങ്കീർണതകൾ ആവശ്യമില്ല. നിങ്ങൾ പക്ഷികളെ കാണുകയാണ് ആസ്വദിക്കുകയാണ് എന്ന മാത്രം.
                   ഈ ആസ്വാദനം നിങ്ങളെ  നിങ്ങളുടെ കാഴ്ചകളെ വിലയിരുത്താൻ പ്രാപ്തനാക്കുകയില്ല. അത് നിങ്ങളുടെ കാണൽ എന്ന ഘട്ടത്തിൽ നിന്നുള്ള വളർച്ച ആശ്രയിച്ചിരിക്കും. ഒരു കാഴ്ചക്കാരൻ ആയി തുടരുന്നതിലുപരി ഒരു പക്ഷി നിരീക്ഷകൻ എന്ന നിലയിലേക്ക് ഉയരാൻ നിങ്ങളെ പ്രാപ്തനാക്കുന്നത് ആ  കാണലിൽ നിങ്ങൾക്കുള്ള ആഴം ആണ്. അത് രാവിലെ ഉണർന്ന് കാണുന്ന ചില കിളികളിൽ ഒതുങ്ങാതെ കൂടുതൽ മേഖലകളിലെ കൂടുതൽ തരം പക്ഷികളിലേക്കും പരന്നുവികസിക്കണം. ചുറ്റുവട്ടത്തെ ചില കിളികളിൽ നിന്ന് കൂടുതൽ പക്ഷികളെ വേർതിരിച്ച് മനസിലാക്കാനുള്ള അറിവ് നേടണം. അവയുടെ ജീവിതം നിരീക്ഷിക്കണം. മുട്ടയിടുന്ന കൂടുകൾ മുതൽ ചേക്കേറുന്ന മരക്കൊമ്പുകൾ വരെ അവയെ പിന്തുടരണം.


                    കുട്ടികൾക്ക് വളരെ എളുപ്പം ആരംഭിക്കാവുന്ന ഒരു വിനോദം ആണ് പക്ഷി നിരീക്ഷണം. പക്ഷിനിരീക്ഷണം എന്നാൽ നഗ്നനേത്രങ്ങളുപയോഗിച്ചോ ബൈനോക്കുലറോ ദൂരദർശിനിയോ ഉപയോഗിച്ചോ വിവിധതരം പക്ഷികളെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന കലയാണ്. ഇതിൽ പക്ഷികൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങളെ തിരിച്ചറിയലും ഉൾപ്പെടുന്നു. ആഹ്ളാദകരവും വിജ്ഞാനപ്രദവുമായ ഒരു ഹോബി എന്നതിലുപരി പ്രകൃതിയിലെ ജൈവവ്യവസ്ഥയെ കുറിച്ച് സൂക്ഷ്മമായി മനസ്സിലാക്കാനും പക്ഷിനിരീക്ഷണം സഹായിക്കുന്നു.
                     ഏതൊരാൾക്കും ഏതു വയസ്സിലും എവിടെ എങ്ങനെ ജീവിച്ചാലും കൊണ്ടുനടക്കാൻ സാധിക്കുന്ന വിനോദമാണ് പക്ഷി നിരീക്ഷണം. നമ്മുടെ ചുറ്റുപാടും നിത്യവും നാം ധാരാളം പക്ഷികളെ കാണാറുണ്ട്. ഇവയുടെ പേരുകൾ പഠിക്കുക എന്നതാണ് പക്ഷി നിരീക്ഷണത്തിന്റെ തുടക്കം. കാലക്രമേണ അറുപതോ എഴുപതോ ജാതി പക്ഷികളെ തെറ്റാതെ തിരിച്ചറിയാൻ പഠിക്കുന്നതോടൊപ്പം തന്നെ അവയുടെ സവിശേഷതകളിലും നിങ്ങളുടെ ശ്രദ്ധ പതിഞ്ഞുതുടങ്ങും. പക്ഷികളുടെ പേരുകൾ പഠിക്കുമ്പോൾ ഇംഗ്ളീഷ് പേരു കൂടി പഠിക്കാൻ ശ്രമിക്കണം. പക്ഷികളെപ്പറ്റിയുള്ള നിരവധി ഇംഗ്ളീഷ് പുസ്തകങ്ങൾ രസിച്ചുവായിക്കാൻ കഴിയുമെന്നതാണ് ഇതിൻെറ ഗുണം.

മുന്നൊരുക്കങ്ങൾ
  • രാവിലെ ആറിനും ഒമ്പതിനും ഇടക്കും വൈകുന്നേരം നാലിനും ഏഴിനും ഇടയിലുമാണ് നിരീക്ഷണത്തിന് അനുയോജ്യമായ സമയം. മറ്റു സമയങ്ങളിൽ തൊടിയിൽ എത്തുന്ന നിരീക്ഷിക്കാൻ വെള്ളം നിറച്ച പാത്രങ്ങൾ വെച്ച് പക്ഷികളെ ആകർഷിക്കാം.
  • പോക്കറ്റിൽ വെക്കാൻ ചെറിയ നോട്ടുപുസ്തകം, പേന എന്നിവ കൈയിൽ കരുതണം. കാണുന്ന കിളികളെ പറ്റിയും അവയുടെ രൂപം, ആകൃതി, പെരുമാറ്റം ഒക്കെ രേഖപ്പെടുത്തതാൻ ഇതുപകരിക്കും.
  • വെള്ള, ചുവപ്പ്, കറുപ്പ് തുടങ്ങിയ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കുക (ഈ നിറങ്ങൾ പക്ഷികളെ ഭയപ്പെടുത്താൻ സാധ്യതയുണ്ട്)
  • പതുക്കെ നടന്ന് ചുറ്റുമുള്ള പക്ഷികളെ ശ്രദ്ധിക്കണം. കഴിയുമെങ്കിൽ നിരീക്ഷകൻ സൂര്യനും പക്ഷിക്കും ഇടയിലായിരിക്കണം. അത് നിങ്ങൾക്ക് കൂടുതൽ തെളിമയോടെ പക്ഷികളെ കാണാൻ സഹായിക്കും.
  • പക്ഷികളുടെ നേരെ വിരൽ, വടി, കുട എന്നിവയൊന്നും ചൂണ്ടരുത്, പക്ഷികളുടെ പിറകെ ഓടരുത്. ഇങ്ങനെ ചെയ്യുന്നത് പക്ഷികളെ ഭയപ്പെടുത്തും.
  • കൂടുകൾ കണ്ടെത്തിയാൽ, അതിനടുത്ത് ചുരുങ്ങിയ സമയം മാത്രമേ ചെലവഴിക്കാൻ പാടുള്ളൂ. ദൂരെ അനങ്ങാതെയിരുന്ന് കൂടിൻെറ ഉടമസ്ഥരുടെ ഗമനാഗമനങ്ങൾ ശ്രദ്ധിക്കാം.
നോട്ടുപുസ്തകത്തിൽ കുറിച്ചെടുക്കേണ്ട കാര്യങ്ങൾ
  • സ്ഥലത്തിൻറെ പേര്, സ്വഭാവം (കാട്, കുറ്റിക്കാട്, വയൽ എന്നിങ്ങനെ) തീയതി, സമയം, കാലാവസ്ഥ.
  • കാണുന്ന പക്ഷികളുടെ പേരുകൾ
  • ശ്രദ്ധേയമായി കാണുന്ന ചലനങ്ങൾ
  • പരിചയമില്ലാത്ത പക്ഷിയെയാണ് കാണുന്നതെങ്കിൽ പക്ഷിയുടെ വലിപ്പം, അറിയാവുന്ന പക്ഷിയുമായി താരതമ്യപ്പെടുത്തി (കാക്കയോളം വലിപ്പം, മൈനയേക്കാൾ ചെറുത് എന്നിങ്ങനെ)എഴുതണം.
  • ആകൃതി, നിറങ്ങൾ, ശബ്ദം. (പക്ഷിയുടെ ശബ്ദം വിവരിക്കുക പ്രയാസമാണ് എങ്കിലും ചിക്ക്, ചിക്ക്, സ്വീ എന്നൊക്കെ കുറിച്ചെടുക്കണം)
ശബ്ദം കേട്ടുമാത്രം പക്ഷികളെ തിരിച്ചറിയുന്നത് ശരിയാവണമെന്നില്ല. മണ്ണാത്തിപ്പുള്ളും ആനറാഞ്ചിയുമെല്ലാം മറ്റു പക്ഷികളുടെ ശബ്ദം അനുകരിക്കുക പതിവാണ്. കുറിച്ചെടുക്കുന്ന വിവരങ്ങൾ കൃത്യമായാൽ നല്ലൊരു പക്ഷിപ്പുസ്തകത്തിൻെറ സഹായത്തോടെ പക്ഷികളെ എളുപ്പത്തിൽ കണ്ടെത്താം.


                    കുടിക്കാനും കുളിക്കാനുമെല്ലാം വെള്ളം നിറച്ചുവെച്ച് നമ്മുടെ വീട്ടുവളപ്പിലേക്കും പക്ഷികളെ ആകർഷിക്കാം. മരച്ചില്ലകളിലോ മരക്കുറ്റികൾക്ക് മുകളിലോ ഒക്കെ വെള്ളം നിറച്ചുവെക്കാം. ചിരട്ടകളോ മൺപാത്രങ്ങളോ ഇതിനായി ഉപയോഗിക്കാം. ശല്യപ്പെടുത്തലുകളില്ലാതിരുന്നാൽ ‘ഈ ജലപാത്രങ്ങൾ’ തേടി പക്ഷികൾ എത്തിത്തുടങ്ങും. വേനൽക്കാലമായാൽ പക്ഷികളുടെ എണ്ണത്തിൽ വർധനയുണ്ടാകും. ഈ സമയത്ത് ദിവസവും രണ്ടു നേരമെങ്കിലും വെള്ളം നിറക്കേണ്ടിവരും. പാത്രങ്ങളിലെ അഴുക്കുവെള്ളം കളഞ്ഞ് ശുചിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

                    പുതിയതായി ഈ മേഖലയിലേക്ക് കടന്നു വരുന്നവർക്കായി നമ്മുടെ പ്രദേശങ്ങളിൽ കണ്ടുവരുന്ന പക്ഷികളെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ബ്ലോഗ് തുടങ്ങിയിരിക്കുന്നത്. 

കഴിഞ്ഞ 30 ദിവസങ്ങളിൽ കൂടുതൽ വായിക്കപ്പെട്ടവ...